സകലബുദ്ധിയേയും കവിയുന്ന ദൈവ സമാധാനം (The Peace of God, Which Passeth All Understanding)


monsterpatterns.com
അസ്സമാധാനം അനുദിനം വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന ഒരു  ചുറ്റുപാടിലത്രേ നാമിന്നായിരിക്കുന്നതു.

സമാധാനത്തിനുള്ള സന്ധി സംഭാഷ ണങ്ങള്‍ അവിടവിടെ നടക്കുന്നുണ്ടെങ്കിലും പലപ്പോഴും അതും കലാപത്തില്‍ ചെന്നവസാനിക്കുന്നു

എന്നാല്‍ ക്രിസ്തുവിന്റെ രക്തത്താല്‍ വീണ്ടെടുക്കപ്പെട്ട ദൈവ ജനത്തിന് ആശ്വസിക്കുവാന്‍ ധാരാളം വകകള്‍ ഉണ്ട്.
അത്തരം പ്രതി സന്ധി ഘട്ടങ്ങളില്‍ സന്തോഷം ഉള്ളവരായിരിപ്പാന്‍ കഴിയും, കഴിയണം അതത്രേ യഥാര്‍ത്ഥമായി ക്രിസ്തുവിനെ പിന്‍പറ്റുന്ന ഒരു വ്യക്തിയില്‍ നിന്നും ഉണ്ടാകേണ്ടത്.

പ്രയാസ പ്രതികൂലങ്ങളെ സധൈര്യം അഭിമുഖീകരിച്ച നിരവധി ദൈവ ഭക്തന്മാരെ നമുക്ക് തിരുവചനത്തില്‍ ഉടനീളം കാണാം.

ഒരു   പക്ഷെ ഇപ്പോള്‍ നിങ്ങള്‍ ചിന്തിക്കുന്നുണ്ടായിരിക്കാം  ഇയ്യോബിനെക്കുറിച്ചാണല്ലോ  പറയുവാന്‍ പോകുന്നതെന്ന്.

തീര്‍ച്ചയായും നമ്മുടെ കര്‍ത്താവ്‌ കഴിഞ്ഞാല്‍ ഏറ്റവുമധികം വ്യഥ അനുഭവിച്ച വ്യക്തി ഇയ്യോബ് തന്നെ എന്നതിന് സംശയം വേണ്ട.

എന്നാല്‍ ഇന്നത്തെ എന്റെ ചിന്താ വിഷയം അതല്ല്ല. മറിച്ചു അപ്പോസ്തലനായ പൌലോസും താൻ  രേഖപ്പെടുത്തിയ ചില ചിന്തകളുമാണ്.

 പൗലോസ്‌ താന്‍ ചെയ്ത പ്രവര്‍ത്തികള്‍ എല്ലാം തന്നെ   വളരെ തീഷ്ണതയോടെ ചെയ്ത ഒരു വ്യക്തിയാണ്. യഥാർത്ഥ  വിശ്വാസത്തിലേക്ക് കടന്നു വരുന്നതിനു മുൻപ്  സഭക്കായുള്ള തന്റെ എരിവു എത്ര വലുതായിരുന്നു എന്ന്  നമുക്കറിയാം.

എന്നാല്‍ കര്‍ത്താവിനെ കണ്ടു മുട്ടിയ ശേഷമുള്ള തന്റെ പ്രവര്‍ത്തന രീതിയിലും താന്‍ വളരെ എരിവും തീഷ്ണതയും ഉള്ളവനായിരുന്നു എന്നും കാണുവാൻ കഴിയും.

ഇത്ര എരിവും വീറും ഉണ്ടായിരുന്ന തനിക്കു പലവിധ പരിക്ഷണങ്ങളിലൂടെ  കടന്നു പോകേണ്ടി വന്നു എന്ന്   തന്റെ ചരിത്രം പഠിച്ചാല്‍ മനസ്സിലാകും. അവിടെയെല്ലാം താന്‍ ഭയ രഹിതനായി അവയെല്ലാം സധൈര്യം നേരിട്ട് എന്നു കാണുവാൻ കഴിയുന്നു.  താൻ നേരിട്ട പ്രതിസന്ധിഘട്ടങ്ങളിൽ  മറ്റാരായിരുന്നെങ്കിലും ഭയന്ന് പിന്മാറിപ്പോയെനേം എന്നതിൽ സംശയം ഇല്ല.
 

ഭയം എന്നത് ഞാന്‍ നേരത്തെ പറഞ്ഞതുപോലെ അസ്സമാധാനം നിറഞ്ഞ ഇന്നത്തെ ചുറ്റു പാടില്‍ എല്ലാവരെയും വേട്ടയാടിക്കൊണ്ടിരിക്കുന്ന ഒന്നത്രേ.  ഒരു വിധത്തില്‍   അല്ലെങ്കില്‍ മറ്റൊരു വിധത്തില്‍  നമ്മെ എല്ലാവരെയും ഒരു തരം ഭയം കീഴ്പ്പെടുത്താറില്ലേ ?

ഒരു തരം അൽപ്പമായെങ്കിലും നമ്മെ ഭരിക്കുന്നില്ലേ? 
ഉണ്ടെന്നു വേണം പറയുവാന്‍ .

 ഒരു പക്ഷെ അത് നമ്മുടെ പഴയ കാല ജീവിതത്തോട് ബന്ധപ്പെട്ട ഏതെങ്കിലും ഒന്നാകാം.  ചിലപ്പോള്‍ ഒരു പക്ഷെ അത്  ഭാവി യെപ്പറ്റിയുള്ള ഏതെങ്കിലും ഒന്നാകാം. ഒരു പക്ഷെ
അത് ആരോഗ്യ സംബന്ധമായ എന്തെങ്കിലും ആകാം, അല്ലെങ്കില്‍  അത് തങ്ങളുടെ ധനത്തോട് ബന്ധപ്പെട്ട ഒന്നോ, അല്ലെങ്കില്‍ മക്കളുടെ പഠനം, ഭാവി, വിവാഹം, ജോലി ഇങ്ങനെ പലതുമാകാം   ചുരുക്കത്തില്‍ ഭയം അല്ലങ്കില്‍ ചിന്താഭാരം  നമ്മുടെ കൂടപ്പിറപ്പല്ലേ എന്ന് ചോദിച്ചാല്‍, ആണല്ലോ എന്ന് തന്നെ തോന്നിപ്പോകും അല്ലെ!

എന്നാല്‍ ഒരു യഥാര്‍ത്ഥ ക്രിസ്തു വിശ്വാസിക്ക്  ഇത്തരം സന്ദര്‍ഭങ്ങളിലെല്ലാം അവയെ ധൈര്യത്തോടെ സമാധാനത്തോടെ  നേരിടാന്‍ കഴിയും.  കാരണം അവൻ ആശ്രയിക്കുന്ന ദൈവം  അവനെ അത്തരം സന്ദര്‍ഭങ്ങളില്‍  നിന്നും വിടുവിപ്പാന്‍ കഴിവുള്ളവനത്രെ എന്ന പൂര്‍ണ വിശ്വാസം അവനുണ്ട്. 

അതെ അത്തരം സന്ദർഭങ്ങളിൽ ഈ ചിന്ത നമ്മെ ഭരിക്കുന്നുയെങ്കിൽ ഭയത്തിനു ഒട്ടും തന്നെ സ്ഥാനം ഇല്ല.  

ഇതോടുള്ള ബന്ധത്തില്‍ ഫിലിപ്പ്യ ലേഖനം   4: 1-9 വരെയുള്ള വാക്യങ്ങള്‍ നമുക്ക് വായിക്കാം. ഏഴാം വാക്യത്തില്‍ "എന്നാല്‍ സകല ബുദ്ധിയേയും കവിയുന്ന ദൈവ സമാധാനം നിങ്ങളുടെ ഹൃദയങ്ങളെയും നിനവുകളേയും ക്രിസ്തുയേശുവില്‍ കാക്കും"
എന്നു വായിക്കുന്നു.

പൗലോസ്‌ ഫിലിപ്പ്യര്‍ക്കു ലേഖനം എഴുതുമ്പോള്‍ താനായിരിക്കുന്ന സ്ഥിതി എത്ര ശോചനീയമായ ഒന്നായിരുന്നു  എന്ന് നമുക്ക് ഊഹിക്കാം.  കാരാഗൃഹ വാസം തികച്ചും ശോചനീയം തന്നെ.  ഇന്നുള്ള തരം "A"  ക്ളാസ് സൌകര്യങ്ങള്‍ ഒന്നും അന്നുണ്ടായിരുന്നില്ല.  അന്ധകാരം നിറഞ്ഞ, ദുര്‍ഗണ്ഡം വമിക്കുന്ന ഒരു ചുറ്റുപാട് തന്നെ ആയിരുന്നിരിക്കണം അന്നത്തെ കാരഗൃഹങ്ങൾ. 

പൌലോസ് അപ്പോസ്തലൻ ആയിരുന്ന അവസ്ഥ വളരെ പരിതാപകരമായിരുന്നെങ്കിലും അതൊന്നും തന്നെ വിഷമിപ്പിച്ചില്ല, എന്നാൽ തനേറ്റം സ്നേഹിച്ച ഒരു  സ്ഥലം സഭയായ ഫിലിപ്പ്യ സഭയില്‍ വിശ്വാസികള്‍ തമ്മില്‍ ഭിന്നതയു ണ്ടെന്നും അവിടുത്തെ രണ്ടു സഹോദരിമാര്‍ക്കിടയിലെ വിയോജിപ്പ്  (അത്   എന്തായിരുന്നു എന്ന്  നമുക്ക്  രേഖപ്പെടുത്തി കിട്ടിയിട്ടില്ല) സഭയില്‍ വലിയൊരു ഭിന്നതക്ക് വഴി വെച്ച് എന്ന് താന്‍ മനസ്സിലാക്കി അത് തനിക്കു മറ്റെല്ലാത്തിലുമധികം ദുഃഖം ഉളവാക്കി എന്ന് കാണുവാന്‍ കഴിയും.  ഇത്തരം സന്ദര്‍ഭത്തില്‍ അവരെ ഒന്ന് നേരില്‍ക്കണ്ട്  ഭിന്നത ഒഴിവാക്കാനോ അവരെ സമാധാനിപ്പിക്കാനോ തനിക്കു കഴിയാത്ത ഒരു അവസ്ഥ അതില്‍ താന്‍ തീര്‍ച്ചയായും അതിദുഖിതനായിരിക്കാം. അത്  തന്നെയുമല്ല ഇതേ സമയം തന്നെ റോമയിലെ  സഭയിലും സഹോദരന്മാര്‍ തമ്മില്‍ അഭിപ്രായ ഭിന്നത ഉണ്ടന്ന വിവരവും താന്‍ അറിഞ്ഞു അതും തനിക്കു ദുഖത്തിന്  കാരണമായി, അതോടൊപ്പം തന്നെ ഭരണാധികാരികളില്‍ നിന്നുള്ള തനിക്കു ലഭിച്ചു കൊണ്ടിരുന്ന ഭീക്ഷണി തന്റെ ജീവന്‍ തന്നെ അപകടത്തില്‍ ആണെന്നും താനറിഞ്ഞു എന്നിട്ടും അത്തരം ഒരു സാഹചര്യത്തില്‍ താനെഴുതിയ വാക്കുകള്‍ എത്ര ആശ്വാസം തരുന്നവയാണ്.  മറ്റെല്ലവരെക്കാളും അധികം ചിന്താകുലങ്ങള്‍ തന്റെ ജീവിതത്തില്‍ ഉണ്ട് എന്നിട്ടും താന്‍ അവയൊന്നും ചിന്തിക്കാതെ  മറ്റുള്ളവര്‍ക്ക് ആശ്വാസം പകരുന്ന വാക്കുകള്‍ കുറിക്കുന്നതിന് പരിശ്രമിച്ചു, തനിക്കു കഴിഞ്ഞു.  അവ ഇന്ന് നമുക്കും ലോകമെങ്ങുമുള്ള മറ്റനേകം ക്രിസ്തു ഭക്തര്‍ക്ക്‌ ഇന്നും ആശ്വാസം പകര്‍ന്നു കൊടുത്തു കൊണ്ടിരിക്കുന്നു. 

നാമിന്നു അഭിമുഖീകരിക്കുന്ന പല ഭയങ്ങളും അപ്രകാരം സംഭവിക്കില്ല എന്നതാണ് സത്യം.ഒരു scientific report പറയുന്നത്  നാം ചിന്തിച്ചു കൂട്ടുന്ന ഭയങ്ങളില്‍ അധികപങ്കും അപ്രകാരം നടക്കില്ല എന്നതാണ്.  നാം ഭയപ്പെടുന്ന പല ഭയങ്ങളും വെറും സാങ്കല്‍പ്പികം മാത്രമത്രേ  അതില്‍ ഒട്ടും   തന്നേ യാഥാര്‍ത്ഥ്യം ഇല്ല എന്നതാണ് സത്യം,  ഇത് സയന്‍സ്സു തെളിയിചിരിക്കുന്നതത്രേ. 

അപ്പോള്‍ പിന്നെ എന്തിനീ ഭയം?

തീര്‍ച്ചയായും ഒരു ക്രിസ്തുവിശ്വാസിക്ക് തന്റെ ജീവിതത്തില്‍ ഭയത്തിനു ലവലേശം സ്ഥാനം ഉണ്ടാകാന്‍ പാടുള്ളതല്ല. ഭയം, ആകാംക്ഷ, ചിന്താഭാരം ഇവയെല്ലാം ഒരു വിശ്വാസിയെ സംബന്ധിച്ചിടത്തോളം ഒരു ഗുണവും ചെയ്യുന്നതല്ല, മറിച്ചു, അത് വെറും അനാവശ്യ കാര്യങ്ങള്‍ മാത്രമാകുന്നു. അത് അവനു ഒരിക്കലും യോജിച്ചതുമല്ല. ഒപ്പം അത് അവന്റെ ജീവിതത്തില്‍ പാപത്തിനു ഇടം നല്‍കുന്നതിനെ അത് ഉതകൂ.

നമ്മുടെ കര്‍ത്താവിന്റെ വാക്കുകള്‍ തന്നേ   നമുക്കൊന്ന് പരിശോധിക്കാം മത്തായി 6: 25-27 വായിക്കുക:    

"അതുകൊണ്ടു ഞാൻ നിങ്ങളോടു പറയുന്നതു: എന്തു തിന്നും എന്തു കുടിക്കും എന്നു നിങ്ങളുടെ ജീവന്നായിക്കൊണ്ടും എന്തു ഉടുക്കും എന്നു ശരീരത്തിന്നായിക്കൊണ്ടും വിചാരപ്പെടരുതു; ആഹാരത്തെക്കാൾ ജീവനും ഉടുപ്പിനെക്കാൾ ശരീരവും വലുതല്ലേയോ?    

ആകാശത്തിലെ പറവകളെ നോക്കുവിൻ; അവ വിതെക്കുന്നില്ല, കൊയ്യുന്നില്ല, കളപ്പുരയിൽ കൂട്ടിവെക്കുന്നതുമില്ല എങ്കിലും സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവു അവയെ പുലർത്തുന്നു; അവയെക്കാൾ നിങ്ങൾ ഏറ്റവും വിശേഷതയുള്ളവരല്ലയോ ?    

വിചാരപ്പെടുന്നതിനാൽ തന്റെ നീളത്തോടു ഒരു മുഴം കൂട്ടുവാൻ നിങ്ങളിൽ ആർക്കു കഴിയും?"

നമ്മുടെ ഭയം  അല്ലെങ്കില്‍  ചിന്താകുലങ്ങള്‍ കൊണ്ട് നാം എന്ത് നേടുന്നു?  ഒന്നും തന്നേ നെടുന്നില്ലന്നതാണ്  സത്യം. മറിച്ചു അതിനു ഇടം നല്‍കിയാല്‍ അത് മനുഷ്യ ജീവിതത്തെ തന്നേ കാര്‍ന്നു തിന്നും എന്നതാണ്  സത്യം. അതായത് അത് ശാരിരികവും, മാനസികവും അത്മീയവുമായി നമ്മെ ക്ഷീണിപ്പിക്കും.  സയന്‍സ്സു പറയുന്നത്:  അത്  നമ്മുടെ ഉറക്കം കെടുത്തുന്നതിനും, ദഹന പ്രക്രിയക്ക് തടസ്സം വരുത്തുന്നതിനും, രക്ത സംക്രമണം വര്‍ദ്ധിപ്പിക്കുന്നതിനും തന്മൂലം മാനാസികവും ശാരീരികവുമായ വിവിധ രോഗങ്ങള്‍ക്ക് അടിമയാകുന്നതിനു കാരണമാകുന്നു. ഉദാഹരണത്തിന്, തലവേദന, പിടലി വേദന, വിവിധ തരം അള്‍സര്‍ കള്‍, നടുവ് വേദ, പുറം വേദന, ഹൃദയാ ഘാതം തുടങ്ങി പക്ഷപാതം വരെ പിടിപെടാന്‍ അത് കാരണമാകുന്നു.  ചെറിയ ചെറിയ കാര്യങ്ങള്‍ ഓര്‍ത്തു വിഷമിക്കുക വഴി അത് വലിയ വലിയ ഭയത്തിനു വഴി തെളിക്കുന്നു.


അതിനു നാം ഇന്ന് ഇടം കൊടുക്കുന്നു എങ്കില്‍ അത് വലിയ ദുരന്തത്തിലേക്ക് നയിക്കുന്നു എന്നു നാം ഓര്‍ക്കേണ്ടതുണ്ട്.
ഒരു വിശ്വാസിയെ സം ബ ന്ധി ച്ചു തന്റെ ജീവിതത്തില്‍ ഭയത്തിനു ഒട്ടും സ്ഥാനം നല്‍കുവാന്‍ പാടുള്ളതല്ല.


കാരണം നമ്മോടു കൂടെയുള്ളവന്‍, അല്ലെങ്കില്‍ നമ്മെ വിളിച്ചു വേര്‍തിരിച്ചവാന്‍ സകല ഭയങ്ങളെയും അതിജീവിച്ചവനത്രേ
xxx

നമ്മുടെ ദൈവം നമുക്കാവശ്യമായവ അതാതിന്റെ സമയത്ത്  തരുന്നവനും നമുക്കായി കരുതുന്നവനുമത്രേ, അതിനാല്‍ ഭയത്തിനും ചിന്താകുലത്തിനും നമ്മില്‍ സ്ഥാനം ഇല്ല.

മത്തായി  28: 25-32 വരെയുള്ള വാക്യങ്ങള്‍ വായിക്കുക

അതുകൊണ്ടു ഞാൻ നിങ്ങളോടു പറയുന്നതു: എന്തു തിന്നും എന്തു കുടിക്കും എന്നു നിങ്ങളുടെ ജീവന്നായിക്കൊണ്ടും എന്തു ഉടുക്കും എന്നു ശരീരത്തിന്നായിക്കൊണ്ടും വിചാരപ്പെടരുതു; ആഹാരത്തെക്കാൾ ജീവനും ഉടുപ്പിനെക്കാൾ ശരീരവും വലുതല്ലേയോ?
ആകാശത്തിലെ പറവകളെ നോക്കുവിൻ; അവ വിതെക്കുന്നില്ല, കൊയ്യുന്നില്ല, കളപ്പുരയിൽ കൂട്ടിവെക്കുന്നതുമില്ല എങ്കിലും സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവു അവയെ പുലർത്തുന്നു; അവയെക്കാൾ നിങ്ങൾ ഏറ്റവും വിശേഷതയുള്ളവരല്ലയോ ?
വിചാരപ്പെടുന്നതിനാൽ തന്റെ നീളത്തോടു ഒരു മുഴം കൂട്ടുവാൻ നിങ്ങളിൽ ആർക്കു കഴിയും?

ഉടുപ്പിനെക്കുറിച്ചു വിചാരപ്പെടുന്നതും എന്തു? വയലിലെ താമര എങ്ങനെ വളരുന്നു എന്നു നിരൂപിപ്പിൻ; അവ അദ്ധ്വാനിക്കുന്നില്ല, നൂല്ക്കുന്നതുമില്ല.
എന്നാൽ ശലോമോൻ പോലും തന്റെ സർവ്വ മഹത്വത്തിലും ഇവയിൽ ഒന്നിനോളം ചമഞ്ഞിരുന്നില്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു.
ഇന്നുള്ളതും നാളെ അടുപ്പിൽ ഇടുന്നതുമായ വയലിലെ പുല്ലിനെ ദൈവം ഇങ്ങനെ ചമയിക്കുന്നു എങ്കിൽ, അല്പവിശ്വാസികളേ, നിങ്ങളെ എത്ര അധികം.

ആകയാൽ നാം എന്തു തിന്നും എന്തു കുടിക്കും എന്തു ഉടുക്കും എന്നിങ്ങനെ നിങ്ങൾ വിചാരപ്പെടരുതു.

ഈ വക ഒക്കെയും ജാതികൾ അന്വേഷിക്കുന്നു; സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവു ഇതൊക്കെയും നിങ്ങൾക്കു ആവശ്യം എന്നു അറിയുന്നുവല്ലോ.

ഇവിടെപ്പറഞ്ഞിരിക്കുന്ന  സ്വര്‍ഗ്ഗസ്ഥനായ പിതാവ്  ഈ വകകള്‍ അതായത് നമുക്കാവശ്യമായവ എല്ലാം തന്നെ തക്ക  സമയത്ത് തരുന്നവനത്രേ.  നാം നിനക്കുന്നതിലും ചിന്തിക്കുന്നതിലും അപ്പുറമായിത്തന്നെ അവന്‍ നമുക്കായി കരുതുന്നവനാണ്.  അങ്ങനെയുള്ള  ഒരു കര്‍ത്താവത്രേ  നമ്മോടു കൂടെയുള്ളത്.


കര്‍ത്താവിന്റെ തന്നെ വാക്കുകള്‍ അത് പറയുന്നു.

ഈ വാക്യം  കര്‍ത്താവിന്റെ രണ്ടാം വരവിനോടുള്ള ബന്ധത്തിലാണ്  പറഞ്ഞിരിക്കുന്നതെങ്കിലും  അവന്റെ ഇപ്പോഴത്തെ നമ്മോടുള്ള സാമീപ്യവും  അത് സൂചിപ്പിക്കുന്നു.

മത്തായി 28: 20 ശ്രദ്ധിക്കുക. ഞാനോ ലോകാവസാനത്തോളം എല്ലാ നാളും നിങ്ങളോട് കൂടെയുണ്ട് .   

ഇതോടു ചേര്‍ന്ന്  എബ്രായ ലേഖനം 13: 5 ന്റെ അവസാന ഭാഗം  വായിക്കുക. "ഞാന്‍ നിങ്ങളെ ഒരു നാളും കൈവിടുകയുമില്ല ഉപേക്ഷിക്കുകയുമില്ല" എന്നു താന്‍ തന്നെ അരുളിചെയ്തിരിക്കുന്നുവല്ലോ.


ഒരു വിശ്വാസി  ചിന്താകുലനും ഭയ ചകിതനും ആകുന്നത് അവനു ഒരിക്കലും യോജ്യമായ ഒന്നല്ല..  അങ്ങനെയായാല്‍ അത് ദൈവത്തിലുള്ള വിശ്വാസക്കുറവു അല്ലങ്കില്‍ ആശ്രയക്കുറവ് എന്നത്രേ മനസ്സിലാക്കുവാന്‍ കഴിയുന്നത്‌.


ചിന്താകുലനായ ഒരു വിശ്വാസി ക്രിസ്തു വിശ്വാസത്തിനു തികച്ചും വൈരുധ്ധ്യമത്രേ.  അത് അവനു ഒരിക്കലും ചേര്‍ന്നതല്ല എന്നു ചുരുക്കം.

1 പത്രോസ് 5:7 ല്‍ ഇപ്രകാരം വായിക്കുന്നു,

"അവന്‍ നിങ്ങള്‍ക്കായി കരുതുന്നതാകയാല്‍ നിങ്ങളുടെ സകല ചിന്താകുലങ്ങളും അവന്റെമേല്‍  ഇട്ടുകൊള്‍വീന്‍."


ഇത്ര ഉറപ്പോടെയുള്ള ദൈവ വചനം നമുക്കുള്ളപ്പോള്‍ അതില്‍ നൂറു ശതമാനവും വിശ്വസിക്കുന്നുവെങ്കില്‍ ഒരിക്കലും ചിന്താകുലത്തിനു ഇടമില്ല.

അവനിലും  അവന്റെ വചനത്തിലുമുള്ള അവിശ്വാസമത്രേ നമ്മെ പല ചിന്താകുലങ്ങളിലേക്കും  വലിച്ചിഴക്കുന്നത്.


"ചിന്താകുലം" എന്ന വാക്ക്  ഒരിക്കലും ഒരു വിശ്വാസിയുടെ ജീവിത ഡിക്ഷനറിയില്‍ ഉണ്ടാകുവാന്‍ പാടില്ല.

എന്നാല്‍ ചിലപ്പോള്‍ സാത്താന്‍ ഭയത്തിന്റെ അല്ലെങ്കില്‍ ചിന്താകുലത്തിന്റെ വിത്തുകള്‍ നമ്മില്‍ വിതയ്ക്കുവാന്‍  ശ്രമിക്കും എന്നതിന്  സംശയമില്ല.

നമുക്കറിയാം സാത്താന്‍ ശക്തിയുള്ളവന്‍ തന്നെ.  അവനെ നാം വെറും നിസ്സാരനായി കാണുവാന്‍ പാടില്ല.  അവന്‍ ആരെ തന്റെ വലയില്‍ വീഴ്ത്തണം എന്നു തക്കം പാര്‍ത്തു ഊടാടി സഞ്ചരിച്ചു കൊണ്ടിരിക്കുന്നു എന്ന വചന സത്യം നാം ഒരിക്കലും മറന്നു പോകരുത്.

അതെ തക്കം പാര്‍ത്തു അവന്‍ നമ്മെ വീഴ്ത്താന്‍ ശ്രമിക്കും, കാരണം സാത്താന് വേണ്ടിയത് ദൈവ മക്കളെത്തന്നെയാണ്.   കാരണം ഒരു ദൈവ പൈതലിനെ വീഴ്ത്താന്‍ കഴിഞ്ഞാല്‍ മറ്റനേകരെ വീഴ്തുന്നതിനേക്കാള്‍ വലിയ നേട്ടമത്രേ.  അതുകൊണ്ട്, സാത്താന്‍ വിവിധ രീതിയില്‍  നമ്മെ വീഴ്ത്തുവാന്‍ ശ്രമിക്കും, അവിടെ നാം കര്‍ത്താവിന്റെ വചനങ്ങളാല്‍ തന്നെ അവനെ നേരിട്ട് പരാജയപ്പെടുത്തേണ്ടതുണ്ട്.   

ഭയത്തെ അല്ലെങ്കില്‍ ചിന്താകുലത്തെ കീഴ്പ്പെടുത്താന്‍ വൈദ്യശാസ്ത്രം പല നിര്‍ദ്ദേശങ്ങളും, പരിഹാര മാര്‍ഗ്ഗങ്ങളും നല്‍കുന്നുണ്ട്.  പക്ഷെ അവയെല്ലാം  ഒരു താല്‍ക്കാലിക പരിഹാരം നല്‍കുന്നതിനെ ഉതകൂ.  പക്ഷെ അതിന്റെ മൂല കാരണം കണ്ടെത്തി പിഴുതു കളവാന്‍ ഈ ലോക പരിഹാര മാര്‍ഗ്ഗങ്ങള്‍ക്കൊന്നിനും കഴിയില്ല, എന്നാല്‍  ഇവയെ നേരിടുന്നതിനും നിശ്ശേഷം  ഇല്ലാതാക്കുന്നതിനും  തിരുവചന ത്തിലൂടെ ദൈവം ചില നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നു.
ഫിലിപ്യ ലേഖനം നാലിന്റെ ആറും ഏഴും വാക്യങ്ങളില്‍ നാം ഇപ്രകാരം വായിക്കുന്നു.   

ഒന്നിനെക്കുറിച്ചും വിചാരപ്പെടരുതു; എല്ലാറ്റിലും പ്രാർത്ഥനയാലും അപേക്ഷയാലും നിങ്ങളുടെ ആവശ്യങ്ങൾ സ്തോത്രത്തോടുകൂടെ ദൈവത്തോടു അറിയിക്കയത്രേ വേണ്ടതു.

    

എന്നാൽ സകലബുദ്ധിയേയും കവിയുന്ന ദൈവ സമാധാനം നിങ്ങളുടെ ഹൃദയങ്ങളെയും നിനവുകളെയും ക്രിസ്തുയേശുവിങ്കൽ കാക്കും.

അതെ കര്‍ത്താവ്‌  വരുവാന്‍  വരുവാന്‍ അടുത്തിരിക്കുന്നു.  അതിനുള്ള ലക്ഷണങ്ങള്‍ നാം ദിനം തോറും കണ്ടുകൊണ്ടിരിക്കുന്നു. അസ്സമാധാനം വര്‍ധിച്ചു വരുന്ന ഈ നാളുകളില്‍ നമുക്ക് അവന്റെ വാഗ്ദാനങ്ങളില്‍ മുറുകെ പറ്റാം, അവന്‍ നിശ്ചയമായും നമുക്ക്  സകലബുദ്ധിയേയും കവിയുന്ന ദൈവ സമാധാനം നല്‍കി അനുഗ്രഹിക്കും.  ഈ ലോക ചുറ്റു പാടുകളിലേക്ക്  നോക്കാതെ നമുക്ക് അവങ്കലേക്ക്‌ നോക്കാം ആ ദൈവ സമാധാനം അനുഭവിക്കാം,

കര്‍ത്താവതിനേവര്‍ക്കും സഹായിക്കട്ടെ.  

(ഒരു കൂട്ടം വിശ്വാസികളോടായി ലേഖകന്‍ നടത്തിയ ഒരു പ്രഭാഷണത്തില്‍ നിന്നും-- An unedited version of a short message delivered by the author to a group of believers in Christ)


Comments